ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എംജിഎൻആർഇജിഎ) പിൻവലിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ അധികാര, സാന്പത്തിക കേന്ദ്രീകരണമാണ് ലക്ഷ്യമിടുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
അവകാശാധിഷ്ഠിതമായുള്ള ഒരു പദ്ധതിക്കെതിരേയും രാജ്യത്തിന്റെ ഫെഡറൽ ഘടനയ്ക്കെതിരേയുമുള്ള ആക്രമണമാണ് പുതിയ നിയമമെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതിയോഗത്തിനുശേഷം എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
മന്ത്രിസഭയുമായോ സംസ്ഥാനങ്ങളുമായോ കൂടിയാലോചിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റയ്ക്കെടുത്ത തീരുമാനമാണ് പുതിയ നിയമമെന്നും പ്രധാനമന്ത്രിയുടെ "വണ്‍ മാൻ ഷോ' യാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും രാഹുൽ വിമർശിച്ചു.
നമ്മുടെ ത്രിതല പഞ്ചായത്തുകളെ ശാക്തീകരിച്ചിരുന്ന നിയമത്തെ തകർക്കുന്നതിനെ ശക്തമായി പ്രതിരോധിക്കുമെന്നും മുഴുവൻ പ്രതിപക്ഷവും ഒപ്പമുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും രാഹുൽ പറഞ്ഞു.